ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

വെറുതേ ഒരു ഓണക്കോടി.....

ഒറ്റമുണ്ടൊന്ന് വേണം
വൃദ്ധമാതാവിന്
ഓണക്കോടി നല്കുവാന്‍
കൊച്ചു കസവിന്‍ കരയുള്ളത്
ഒത്തിരി വിലയുള്ളത് വേണ്ട....
വെറുതെയെന്തിന്....?
കെട്ടുകണക്കിനടുക്കിവെച്ചിട്ടുണ്ട്
അലമാരയില്‍
പൊട്ടിച്ചുപോലും നോക്കാത്തവ
ഒരുപാടെണ്ണം...!

എത്രനാളായി കട്ടിലില്‍
തന്നെ കിടപ്പിലാണ്
കുഴഞ്ഞൊട്ടിയോരോര്‍മ്മകളുമായി
ശുഷ്കിച്ചുണങ്ങിയ മരക്കമ്പു പോല്‍
വെട്ടിയും  തിരുത്തിയും
വികൃതമാക്കാകിയ
തെറ്റിയ കാലഗണിതത്തിന്‍
കുറി പുസ്തകവുമായി
മൃത്യ ദേവന്‍ വന്നു പോകുന്നുണ്ട്
അപ്പുറവുമിപ്പുറവും...
തിട്ടമില്ലൊന്നിനും....
കിട്ടിയവരേയും കൊണ്ടു പോകുന്നു

തുട്ടുകള്‍ ഞങ്ങള്‍ മക്കള്‍
കൃത്യമായെണ്ണി പങ്കുവെച്ചു
കൊടുത്തിട്ടാണേലും
കിട്ടിയില്ലേ കൊച്ചു പെണ്ണൊരുത്തി
വീട്ടുനഴ്സിനെ
എന്ത് മഹാഭാഗ്യം..
തന്നെത്താനെല്ലാം
നോക്കി നടത്തിക്കൊള്ളും

ഒക്കെ ശരിതന്നെയെന്നാലും
ഒത്തിരി നാളുകള്‍ക്കു ശേഷം
കാണുവാന്‍ ചെന്നെത്തുന്നതല്ലേ..
വെറുതെ ചെന്നുകയറുവാനൊക്കുമോ..?
വെറും കൈയും വീശി....
അല്പം ലാഭം പിടിച്ചാല്
അല്പനെന്നൊരു പേരു
മാത്രം മിച്ചം ലഭിക്കും...

സ്വത്ത് ഭാഗംവെച്ചപ്പോള്‍
കുറഞ്ഞെന്നു
തര്‍ക്കമുള്ളോരനുജനാണിപ്പോള്‍
തറവാട്ടില്‍..
ഇടയ്ക്കിടയ്ക്ക് വിളിച്ച് കുത്തി നോവിക്കാറുണ്ട്
ഒട്ടും മയമില്ലാതെ...
എത്ര നാളായി വന്നൊന്നമ്മയെ കണ്ടിട്ട്
കഷ്ടമല്ലേ....?
കിട്ടുവാനുള്ളത് കിട്ടും വരേയും
കൃത്യമായെത്തുമായിരുന്നല്ലോ..?
ആണ്ടിലൊറ്റതവണെയെങ്കിലും..
ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍
വീട്ടുകാരനുമാത്രമെന്നാണോ..
ഒട്ടുമേ കാട്ടിയില്ലല്ലോ ഈ ദയ
തര്‍ക്കം പറഞ്ഞു വെട്ടിമുറിക്കുമ്പോള്‍..?

അര്‍ദ്ധബോധം വിട്ടുണരു
മ്പോഴൊക്കെയുമമ്മ
പുത്രനാമെന്റെ പേരു
ചൊല്ലി വിളിക്കുന്നണ്ടത്രെ...!

അല്പമെന്നോടു നീരസം
തോന്നുവാനിടയുണ്ട്
നിങ്ങള്‍ക്കും.....
ഒട്ടുവിചാരമില്ലാഞ്ഞിട്ടല്ല സത്യം
കെട്ടുപാടുകള്‍ വിട്ടെറിഞ്ഞിട്ട്
പത്തു ദിനങ്ങളൊരുമിച്ച്
കൂട്ടുവാന്‍ കിട്ടുന്നില്ല
മുഷിഞ്ഞട്ടു നാറി
എത്ര ദൂരമോടിക്കിതച്ചു
ചെന്നെത്തുവാനുള്ളതാണ്
ഇത്തവണയെന്തായാലും
ഓണം അമ്മയ്ക്കൊപ്പം തന്നെ
എന്നെപ്പഴേ തീര്‍ച്ചപ്പെടുത്തിയതാണ്
ടിക്കറ്റുമെന്നേ ബുക്കു ചെയ്തു കഴിഞ്ഞൂ

ബില്ലടച്ച്  വേഗം പൊതിക്കവറും വാങ്ങി
ടെക്സ്റ്റൈയില്‍ ഷോപ്പിന്റെ പടികളിറങ്ങവേ
കൈയിലെ കൊച്ചു ഫോണൊന്നു ചിലച്ചൂ
അങ്ങേത്തലയ്ക്കല്‍ അനുജന്റെ
പമ്മിയ ശബ്ദം
അമ്മമരിച്ചൂ..അല്പ നേരും മുമ്പ്...
വന്നെത്തുമോയെന്നറിയണം....
കര്‍മ്മബന്ധങ്ങള്‍തന്‍
ചിതയിലേക്കൊരു കൊള്ളിവെയ്ക്കുവാന്‍

(കൊടുക്കുവാന്‍ കഴിയാത്ത ഈ ഓണക്കോടി അല്പം താമസ്സിച്ചാണെങ്കിലും ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...നിങ്ങള്‍ എന്നോട് പൊറുക്കുമല്ലോ...?)